Thursday 20 January 2022

ചലാപാംഗവും ചഞ്ചരീകവും

If a lifetime were to be seen as a collection of poems, then one’s friendships would be some of them. The poet had a very close and special friendship with the eminent poet, philosopher and scholar, Vishnunarayanan Namboothiri. Poetic inclinations on both sides and their appreciation of each other’s literary works only enhanced this friendship. The poet held Namboothiri in high regard for his simple and sattvic way of life,  and was in great awe of his unique and inimitable writing style.

The poet’s friendship, however, remained unrequited when his friend’s brilliant mind began slipping into oblivion in his latter years. Finally he left this world for his eternal abode leaving a lasting void in the poet’s life.

The following is an excerpt from Poet Vishnunarayanan Namboothiri’s foreword to the poet’s collection of poems, “Kocharippookkal”. One can read between the lines the beginnings of their friendship and its progression into a poetic camaraderie.


ചലാപാംഗവും ചഞ്ചരീകവും

തൻ്റെ കാഴ്ചവട്ടത്തിലേക്ക് ഒരു നക്ഷത്രം ഒഴുകിവരുന്നതിൻ്റെ നവ്യാനുഭൂതിയെപ്പറ്റി വിശ്വകവിയായ കീറ്റ്സ് പാടിയുട്ടുണ്ടല്ലോ. അത്തരം ഒരനുഭവമാണ് പതിറ്റാണ്ടുകൾക്കുമുമ്പ് മാതൃഭൂമി ആഴ്ചപ്പതിപ്പിൻ്റെ താളിൽ "കൃഷ്ണപ്പരുന്ത്‌" എന്ന ചിന്താബന്ധുരമായ ചെറുകവിത വായിച്ചപ്പോൾ എനിക്കുണ്ടായത്. ക്രൂരവും അതേസമയം പ്രഭാപൂരിതവുമായ ഏതോ നിയതിക്ക്‌ അനിവാര്യമായി ഇരയാകുന്ന ജീവചൈതന്യത്തെപ്പറ്റി, ക്ഷണികം എന്നതുകൊണ്ടുതന്നെ വിലയുറ്റതാകുന്ന അതിൻ്റെ രമ്യതയെപ്പറ്റി, ആഴമേറിയ ഉൾക്കാഴ്ച സമ്മാനിച്ച ആ കവിയുടെ പേരും ഞാൻ അന്നേ ഉള്ളിൽ കുറിച്ചിട്ടു. കെ. ടി. കൃഷ്ണവാരിയർ എന്ന ചെറുപ്പക്കാരനായ ആ എഞ്ചിനീയർ പിന്നീട് തിരക്കിട്ട തൻ്റെ കർമ്മരഥ്യയിലൂടെ ഉഴറിപ്പായുമ്പോഴും കവിതയുടെ അമൃതകണം ഓർമ്മയുടെ അടരുകളിൽ വറ്റാതെ കാത്തുപോന്നു. അനുഭവങ്ങളും അറിവുകളും കൊണ്ട് കൂടുകെട്ടി അതിന്നുള്ളിൽ കെ. കെ. വാരിയരായി ഏറെക്കാലം അടയിരുന്നു. സൗന്ദര്യലഹരിതൊട്ട് ഈശാവാസ്യംവരെ ആത്മികപര്യടനം സാധിച്ചു. പുരാണപീയൂഷംകൊണ്ട് തൻ്റെ നിനവുകളെ നിറവുകളാക്കുന്ന വിദ്യ ശീലിച്ചു. വീണ്ടും ഇതാ, മാധ്യന്ദിനത്തിൻ്റെ പരിപക്വമായ പശ്ചാത്തലത്തിൽ, അർത്ഥവത്തായ തൻ്റെ ആന്തരാനുസന്ധാനത്തെ, വിശിഷ്ടതരമായ ഗൗരവബോധത്തോടെ, രചനാതപസ്യയായി, അന്വേഷണമായി, സാക്ഷാത്കാരമായി ഏറ്റെടുത്തിരിക്കുന്നു.

സാഹിത്യകർമ്മത്തിൻ്റെ ഉത്പത്തിദശയിൽത്തന്നെ അസാഹിതീയ കർമ്മങ്ങളുടെ സാന്നിധ്യവും കാരണഭാവവും ഞാൻ അറിഞ്ഞിട്ടുണ്ട്. ആകയാൽ കൃഷ്ണവാരിയരുടെ ഈ "ദ്വിജ"ത്വത്തിൽ  എനിക്ക് ഒട്ടും ആശ്ചര്യമില്ല. വിട്ടുകളഞ്ഞ ഒന്നിനെ പുനഃ സ്വീകരിക്കുകയല്ല അദ്ദേഹം ചെയ്യുന്നത്. സഹജമായ അധികാരംകൊണ്ട് ചെറുപ്പത്തിൽ തുടങ്ങിവെച്ച രചനാവ്യായാമത്തെ, അനുഭവമനനങ്ങളിലൂടെ നേടിയ ഉപര്യധികാരത്തോടേ, പുതിയൊരു തലത്തിലേക്ക് ഉപനയിക്കുകമാത്രം ആണ് ഈ പുതിയ രചനകളിലൂടെ അദ്ദേഹം അനുഷ്ഠിക്കുന്നത്. പണ്ട് നേർത്തും അവ്യക്തവുമായി വർത്തിച്ചിരുന്ന തൻ്റെ കാവ്യഭാവങ്ങൾ ഇപ്പോൾ നിയതരൂപം പൂണ്ട് അർക്കസദൃശങ്ങളായിരിക്കുന്നു. അവ ഉറപ്പും തിളക്കവും നേടിക്കാണുന്നു. ആന്തരമായി ഒന്നിലധികം പ്രരൂപങ്ങളാൽ അവ വാർന്നുവീഴുന്നു.

ഈ സമാഹാരത്തിലെ കവിതകൾ രുചിച്ചു തുടങ്ങുന്ന അനുവാചകനെ ആദ്യം പിടിച്ചുനിറുത്തുന്നത് അവയുടെ ചിരസമ്മതമായ ശിൽപം ആണ്. വൈലോപ്പിള്ളിമാസ്റ്ററെ ആകർഷിച്ച ചെറിയ ചെറിയ വാങ്മയങ്ങൾ; അവയിലൊതുങ്ങുന്ന വലിയ വലിയ ഭാവപ്രപഞ്ചങ്ങൾ. ധ്വനിക്കാര്യത്തിൽ ഇത്രയൊന്നും നിഷ്കർഷിക്കാത്ത ആധുനികരചനകളിൽ ഏർപ്പെടുന്നവരാണ് ഇന്ന് ഏറിയ കൂറും. പുതുമക്കുവേണ്ടിയുള്ള ബോധപൂർവ്വമായ യത്നം ഈ കവിക്ക് അപരിചിതമത്രേ. സാമ്പ്രദായികമായ ശീലും ശൈലിയും ഇവയെ തങ്ങളുടെ സഞ്ചിതസൗഭാഗ്യം കൊണ്ട് വേണ്ടുവോളം അനുഗ്രഹിച്ചിരിക്കുന്നു. എന്നുമാത്രമല്ല, ചിലേടത്തെങ്കിലും, പഴയ മലയാള കാവ്യഭാഷയിലെ 'ചലാപാംഗ'വും  'ചഞ്ചരീക'വും മറ്റും, മധുരമായ ഓർമ്മത്തെറ്റുകൾ എന്ന മട്ടിൽ കടന്നുവരുന്നതും കാണാം. നവീനരുചികളെ സന്തർപ്പണം ചെയ്യുക തൻ്റെ മുറയായി കൃഷ്ണവാരിയർ കരുതുന്നുണ്ടെന്നു തോന്നുന്നില്ല. തന്നിൽ സ്വതേ ഉള്ള ആധുനിക അവബോധം, ചുറ്റുപാടുകളുടെ ആന്തരസത്തയിലേക്ക്  അടുക്കുംതോറും കവിക്ക് കൈവരുന്ന യാഥാർഥ്യബോധം, താൻ ഏതു ശൈലിയിൽ എഴുതിയാലും ശരി അനുവാചകനിലേക്ക് സംക്രമിച്ചുകൊള്ളും എന്നദ്ദേഹത്തിന്ന് നിശ്ചയമുണ്ട്. ആത്മവിശ്വാസം അദ്ദേഹത്തിന് സ്വായത്തമാകുന്നു.

ഇന്നത്തെ കാവ്യാന്തരീക്ഷത്തിൽ ഇതുകൊണ്ട് ഒരു പ്രത്യേകമായ മെച്ചം ഞാൻ കാണുന്നുണ്ട്. അർത്ഥമുള്ള കവിത, ആശയബന്ധങ്ങളുടെ കുടക്കമ്പിയിന്മേൽ നിവർന്നുവിടരുന്ന ഭാവപ്രപഞ്ചം, ഇപ്പോൾ നാട്ടിൽ അത്ര സുലഭമല്ലല്ലോ. നമ്മുടെ മുമ്പിലുള്ള ഈ സമാഹാരത്തിൽനിന്ന് ഏതു ഭാഗം നിവർത്തി വായിച്ചാലും സഞ്ജയൻ്റെ ശൈലിയിൽ, "വാക്കുകൾക്കർത്ഥം വേണമെന്ന വാശി" ഇനിയും കൈവെടിയാത്ത ഒരു കവിയുടെ സമാശ്വാസകരമായ സാന്നിധ്യം അനുഭവപ്പെടാതെ വരില്ല.

© 1992


2 comments:

  1. ശ്രീ കൃഷ്ണ വാരിയരുടെ ദ്വിജത്വം....

    സമയപരിധികൾ ഇല്ലാതാവുമ്പോൾ പഴയ പുസ്തകതാളുകളിൽ മഞ്ഞുരുകുന്ന പോലെ...

    സുജാതയുടെ ഉള്ളും പുറവും തുറക്കുന്നത് പഴയ ഒരുപാടോർമകളിലെ വരിഞ്ഞു കെട്ടി കിടക്കുന്ന വരികൾക്കിടയിലേക്കാണ്...

    ReplyDelete
    Replies
    1. That is the idea of this blog. In a way the language helps to preserve the memories too. Thank you so much for reading the posts.

      Delete

സ്മൃതിപുരസ്കാരം

  Today, December 3, is the first death anniversary of the poet. Shraddham, as per the Malayalam calendar, fell on November 24. After the Sh...